'സുരേഷ് ഗോപി ജയിച്ചത് മതവികാരം ഇളക്കിവിട്ട്'; തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും



തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചതെന്നാണ് ഹര്‍ജിയിലെ ആരോപണം. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്‌തെന്നും തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറിയിട്ടുമുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുക.

74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. വി എസ് സുനില്‍ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കേരളത്തിലെ ഏക ബിജെപി എംപിയായി തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു.

Previous Post Next Post