പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സ്കൂളുകളിലെ പഠന യാത്രകള്‍, വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് നല്‍കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.
പഠന യാത്രകള്‍ വിനോദ യാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർത്ഥികള്‍ക്ക് നല്‍കാൻ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. അതിനാല്‍ പഠന യാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ പഠന യാത്രയോടൊപ്പം അകമ്ബടിയായി പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്‍റ് കമ്മിറ്റികളോ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാൻ കുട്ടികള്‍ നിർബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കാൻ സ്കൂള്‍ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.