ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ല; 'ഒറ്റത്തന്ത' പ്രയോഗം പിന്‍വലിച്ചാല്‍ കായികമേളയിലേക്ക് ക്ഷണിക്കും; വി ശിവന്‍കുട്ടി



കൊച്ചി: 'ഒറ്റത്തന്ത' പ്രയോഗം പിന്‍വലിച്ചാല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സര്‍ക്കാര്‍ നയമെന്നും ക്ഷണിക്കാന്‍ ഇനിയും സമയമുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. സുരേഷ് ഗോപി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' പരാമര്‍ശം. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ താന്‍ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

'ഞാന്‍ സര്‍ക്കാര്‍ നയം നേരത്തെ പറഞ്ഞു. സുരേഷ്‌ഗോപി ഒറ്റത്തന്ത പ്രയോഗം പിന്‍വലിച്ചാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് പറയാന്‍ കഴിയില്ല'മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.

'ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ 'ഒറ്റത്തന്തയ്ക്കു പിറന്നവന്‍' എന്നു വിളിച്ച് ആക്ഷേപിച്ചതു പിന്‍വലിച്ചാല്‍ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം' മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Previous Post Next Post