കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ആവേശമാക്കാന്‍ മുന്നണികള്‍



തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട് 18നാണ് പരസ്യപ്രചാരണം അവസാനിക്കുക.

മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ശക്തി തെളിയിക്കാന്‍ എന്‍ഡിഎയും ഒപ്പത്തിനൊപ്പമുണ്ട്. വോട്ടു പിടിക്കാന്‍ മുഴുവന്‍ നേതാക്കളെയും കളത്തില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരരംഗത്തുള്ളത്. നവ്യ ഹരിദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാണ് പ്രിയങ്ക ഗാന്ധി മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പ്രിയങ്കയ്ക്ക് ഒപ്പം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.

Previous Post Next Post