മരുന്നുകളെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളില്‍ കണ്ടെത്തി ഐസിഎംആർ.
ഐസിഎംആർ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കോഴികളുടെ വിസർജ്യങ്ങള്‍ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയില്‍ ആൻറിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ്, ക്ലെബ്‌സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എൻ്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്‌ടീരിയോഡ്‌സ് ഫ്രാഗിള്‍സ് തുടങ്ങിയ രോഗാണുക്കളും പഠനത്തില്‍ കണ്ടെത്തി.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകള്‍, ദഹനനാളത്തിലെ അണുബാധകള്‍, ഇൻട്രാ-അബ്ഡോമിനല്‍ അണുബാധകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാകം ചെയ്താലും ചില ബാക്ടീരിയകള്‍ നിലനില്‍ക്കും.
വ്യാവസായികാടിസ്ഥാനത്തില്‍ പ്രൗള്‍ട്രി ഫാമുകള്‍ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആൻറിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ആൻറിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തില്‍ തീവ്രയജ്ഞം നടക്കുന്നുണ്ട്. അപ്പോഴാണ് ഈ നിർണായകമായ കണ്ടെത്തല്‍ എന്നതും ശ്രദ്ധേയമാണ്. കേരളത്തിന് പുറമേ, തെലങ്കാനയില്‍നിന്നുള്ള സാമ്ബിളുകളിലും ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.