19 ലക്ഷത്തിന് പിന്നാലെ അഞ്ചുലക്ഷം രൂപ കൂടി കണ്ടെത്തി; ജയന്റെ വീട്ടില്‍ പൊലീസ് പരിശോധന

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും കാറില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തില്‍പ്പരം രൂപ പിടികൂടിയതിന് പിന്നാലെ അഞ്ച് ലക്ഷം രൂപ കുടി കണ്ടെത്തി.
കാറില്‍ പണം കൊണ്ടുവന്ന സിസി ജയന്റെ വീട്ടില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപകൂടി കണ്ടെത്തിയത്. ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. വീട് നിര്‍മാണത്തിനായി 25 ലക്ഷം രൂപ ബാങ്കില്‍ നിന്നെടുത്തെന്നായിരുന്നു ജയന്റെ മൊഴി. ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നായിരുന്നു കാര്‍ യാത്രക്കാരനായ ജയന്റെ വിശദീകരണം.

വള്ളത്തോള്‍ നഗറില്‍നിന്നാണ് 19.70 ലക്ഷം പിടികൂടിയത്. തെരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നു പരിശോധിക്കുന്നത് ആദ്യം 25 ലക്ഷം രൂപ പിടിച്ചെടുത്തെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കാറില്‍ പിന്നില്‍ സൂക്ഷിച്ച ബാഗില്‍നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകളില്ലാത്തതിനാല്‍ പണം ആദായനികുതി വകുപ്പിനു കൈമാറും. പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കും.
നാളെ  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്.പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കള്ളപ്പണ കടത്ത് ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അനധികൃത പണം കയ്യോടെ പിടികൂടുന്നത് ഇതാദ്യമാണ്.
Previous Post Next Post