പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി



തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇടഞ്ഞ ഡോ. പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സരിനെ പുറത്താക്കിയതായി അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോ. സരിനായിരുന്നു ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെ, സരിനെ മീഡിയ സെല്ലിന്റെ അഡ്മിന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. പാലക്കാട് സീറ്റു മോഹിച്ച സരിന്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് കോണ്‍ഗ്രസിനോട് ഇടഞ്ഞത്.

കോണ്‍ഗ്രസില്‍ സിപിഎം വിരുദ്ധത വളര്‍ത്തി മൃദു ബിജെപി നിലപാടിലേക്ക് എത്തിക്കുകയാണ് വി ഡി സതീശന്‍ ചെയ്യുന്നതെന്ന് പി സരിൻ അഭിപ്രായപ്പെട്ടിരുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്. ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാന്‍ സാധിക്കില്ല. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അധഃപതനത്തിന് കാരണം വി ഡി സതീശനാണ്. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഡോ. പി സരിൻ പറഞ്ഞു.

Previous Post Next Post