പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണു; വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചെന്നു ദൃക്സാക്ഷികൾ

കാസർകോട്: അഞ്ഞൂറ്റമ്ബലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികള്‍.
പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിരവധിപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. ചിലയിടത്ത് ഭിത്തി അടര്‍ന്നു വീണു. മുന്‍ വര്‍ഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണതാണ് അപകട കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡി ശില്‍പ പറഞ്ഞു.

വെടിക്കെട്ട് നടക്കുന്ന സമയത്ത് വലിയരീതിയില്‍ ജനം ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയിരുന്നു. വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം ചിതറിയോടി. ഓടുന്നതിനിടെയും പലര്‍ക്കും പരിക്കേറ്റതായും നാട്ടുകാര്‍ പറയുന്നു. ഒരു തീഗോളമാണ് ആദ്യം കണ്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ തിരക്കില്‍പ്പെട്ടു. വലിയ ശബ്ദവും തീയും കണ്ടപ്പോള്‍ ഭയന്നുപോയി. ഓടുന്നതിനിടെ പലര്‍ക്കും വീണു പരിക്കേറ്റതായും നാട്ടുകാര്‍ പറയുന്നു.
Previous Post Next Post