പ്രിയങ്കയുടെ വരുമാന സ്രോതസ്സ് എന്താണ്?; സ്വത്തു വിവരങ്ങള്‍ ആയുധമാക്കി ബിജെപി



ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്തു വിവരങ്ങള്‍ ആയുധമാക്കി ബിജെപി. പ്രിയങ്ക വധ്രയുടെ വരുമാന സ്രോതസ്സ് എന്താണ് എന്നതാണ് പ്രധാന ചോദ്യമെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയെ ദുരുപയോഗം ചെയ്യുന്ന പാര്‍ട്ടിയാണ് പ്രിയങ്ക വാധ്രയുടെ പാര്‍ട്ടി. വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികളില്‍ നിക്ഷേപിക്കുകയും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതും ഇതേ വാധ്രയുടെ കുടുംബമാണെന്ന് ബിജെപി നേതാവ് പറഞ്ഞു.

എന്തുകൊണ്ടാണ് പ്രിയങ്കയ്ക്കും വാധ്ര വാധ്ര കുടുംബത്തിനും ഈ കാപട്യമെന്നതാണ് ചോദ്യം. 2013-ല്‍ ഭൂമി വാങ്ങിയെന്നാണ് സത്യവാങ്മൂലത്തില്‍ പ്രിയങ്ക പറയുന്നത്. ആ ഭൂമിയുടെ മൂല്യം 5 മടങ്ങ് വര്‍ദ്ധിച്ചു. ആ ഭൂമി വാങ്ങാനുള്ള വരുമാനം എന്തായിരുന്നു എന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ പ്രിയങ്കയോട് ചോദിക്കുന്നത്. പ്രിയങ്കയും തന്റെ ഭര്‍ത്താവിനെപ്പോലെ സമാനമായ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ബിജെപി വക്താവ് ചോദിച്ചു.

രാജ്യതലസ്ഥാന പ്രദേശത്ത് റോബര്‍ട്ട് വാധ്ര സംശയകരമായ ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടപ്പോള്‍ പ്രിയങ്കയും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നോ?. ഇക്കാര്യം വാധ്ര കുടുംബത്തില്‍ നിന്നും അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ വരുമാന സ്രോതസ്സ് എന്താണ്. ഡിമാന്‍ഡ് നോട്ടീസുകളുടെ മൂല്യം പ്രഖ്യാപിച്ച ആസ്തികളേക്കാള്‍ എത്രയോ കൂടുതലായത് എങ്ങനെ? അതിനര്‍ത്ഥം വധ്ര-ഗാന്ധി കുടുംബം തങ്ങളുടെ അഴിമതികള്‍ മറച്ചുവെക്കുന്നു എന്നാണ്. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

പ്രിയങ്ക ഗാന്ധിക്ക് 11.98 കോടിയുടേയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് 65.55 കോടിയുടേയും ആസ്തിയുണ്ടെന്നാണ്, നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം വ്യക്തമാക്കിയിട്ടുള്ളത്. പ്രിയങ്കയുടെ കൈവശം 52,000 രൂപയും റോബര്‍ട്ട് വാധ്രയുടെ കൈവശം 2,18,084 രൂപയുമാണുള്ളത്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി പ്രിയങ്കയുടെ പേരില്‍ 3.67 ലക്ഷം രൂപയും, വാധ്രയുടെ പേരില്‍ 37.61 ലക്ഷം രൂപയുമുണ്ട്. വാധ്ര സമ്മാനിച്ച 8 ലക്ഷം രൂപ വിലവരുന്ന 2004 മോഡല്‍ ഹോണ്ട സിആര്‍വി കാര്‍ മാത്രമേ പ്രിയങ്കയുടെ പേരിലുള്ളൂ. പ്രിയങ്കയ്ക്ക് 15.75 ലക്ഷത്തിന്റെ ബാധ്യതകളും റോബര്‍ട്ട് വാധ്രയ്ക്ക് 10 കോടിയുടെ ബാധ്യതകളും ഉള്ളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Previous Post Next Post