റെക്കോർഡ് ഇടാൻ ലുലുഗ്രൂപ്പ് ഐപിഒ ഇന്ന് മുതൽ; വിശദാംശങ്ങൾ



ദുബായ്: പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ൽ ഹോൾഡിങ്ങിന്റെ പ്രാരംഭ ഓഹരി വിൽപന ഇന്ന് മുതൽ. മിഡിൽ ഈസ്റ്റിലെ വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഐപിഒയ്ക്ക് നവംബർ അഞ്ചുവരെ അപേക്ഷിക്കാം. ഐപിഒയിലൂടെ 258.2 കോടി ഓഹരികളാണ് വിറ്റഴിച്ചേക്കുക.

യുഎഇയിലെ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ്, ലുലു റീറ്റെയ്ൽ ഹോൾഡിങ്ങിന്റെ 25 ശതമാനം ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 10% ഓഹരികൾ ചെറുകിട നിക്ഷേപകർക്കായി (റീറ്റെയ്ൽ നിക്ഷേപകർ) നീക്കിവയ്ക്കും. 89% ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യുഐബി) ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.

റീറ്റെയ്ൽ നിക്ഷേപകർക്കും ക്യുഐബിക്കും മിനിമം 1,000 ഓഹരികൾക്കായി അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാർക്ക് മിനിമം 2,000 ഓഹരികൾ ഉറപ്പുനൽകും. റീറ്റെയ്ൽ നിക്ഷേപകർക്ക് മിനിമം സബ്സ്‌ക്രിപ്ഷൻ തുക 5,000 ദിർഹമായിരിക്കും (ഏകദേശം 1.14 ലക്ഷം രൂപ) എന്നാണ് സൂചന. തുടർന്ന് 1,000 ദിർഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങളുടെ അധിക ഓഹരികൾക്കായും അപേക്ഷിക്കാം. ക്യുഐബികൾക്ക് മിനിമം സബ്സ്‌ക്രിപ്ഷൻ തുക 50 ലക്ഷം ദിർഹമായേക്കും (11.44 കോടി രൂപ). ഐപിഒയിലൂടെ 170 കോടി ഡോളർ മുതൽ 180 കോടി ഡോളർ വരെ (ഏകദേശം 14,280 കോടി രൂപ മുതൽ 15,120 കോടി രൂപവരെ) സമാഹരിക്കുകയാണ് ലുലുവിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.


അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനാണ് ഐപിഒ. നവംബർ 14 മുതൽ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ സ്റ്റോക്കിന്റെ വ്യാപാരം തുടങ്ങാൻ കഴിയുന്നവിധം ക്രമീകരണം ഒരുക്കാനാണ് പദ്ധതി.

Previous Post Next Post