പാലക്കാട് 16 സ്ഥാനാർഥികൾ; ചേലക്കരയില്‍ 9, വയനാട് 21; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു

മൂന്നു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു.
പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയില്‍ ഒമ്ബത് സ്ഥാനാർഥികളും വയനാട്ടില്‍ 21 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. പാലക്കാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവർ: രാഹുല്‍ മാങ്കൂട്ടത്തില്‍ (കോണ്‍ഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി), ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോള്‍ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാർഥികളായി ഡോ പി സരിൻ, എസ് സെല്‍വൻ, ആർ രാഹുല്‍, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുല്‍ ആർ മണലടി വീട്. 

16 സ്ഥാനാര്‍ഥികള്‍ക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ചേലക്കരയില്‍ ഒമ്ബത് സ്ഥാനാർഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുന്നണി സ്ഥാനാർഥികള്‍ക്ക് അപരനില്ലെങ്കിലും ഹരിദാസ് എന്നൊരാള്‍ പത്രിക സമർപ്പിച്ചിട്ടുണ്ട്. യു ആർ പ്രദീപ്(സിപിഎം), രമ്യ ഹരിദാസ് (കോണ്‍ഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി)എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർഥികള്‍.

സ്വതന്ത്ര സ്ഥാനാർഥികളായി എൻ കെ സുധീർ, സുനിത, എം എ രാജു, ഹരിദാസൻ, പന്തളം രാജേന്ദ്രൻ, കെ ബി ലിന്‍റേഷ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയില്‍ ലഭിച്ചത്. വയനാട് മണ്ഡലത്തില്‍ 21 പേരാണ് പത്രിക നല്‍കിയത്. പ്രിയങ്ക ഗാന്ധി (കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യ ഹരിദാസ് (ബിജെപി) തുടങ്ങിയവരാണ് പ്രധാനമുന്നണി സ്ഥാനാർഥികള്‍.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകുന്നേരം മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. തുടർന്ന് സ്ഥാനാർഥികളുടെ അന്തിമ ചിത്രം ലഭിക്കും.
Previous Post Next Post