ഇന്ത്യയ്ക്കു വൻതിരിച്ചടി; ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി



പാരിസ്: ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍, അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.

വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് അറിയിക്കുന്നതെന്നു ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു. രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം ഇന്ന് രാവിലെ 50 കിലോഗ്രാമില്‍ കൂടുതലായി. ഈ സമയം കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിനേഷിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു.

വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്.

മൂന്നാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിനേഷ് ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

Previous Post Next Post