തിരച്ചില്‍ തുടരും, വായ്പാ മോറട്ടോറിയം ഏര്‍പ്പെടുത്താന്‍ ബാങ്കുകളോട് സര്‍ക്കാര്‍; ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വാടക വീടു കണ്ടെത്തും


 

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരാന്‍ മന്ത്രിസഭായോഗ തീരുമാനം. തിരച്ചില്‍ തുടരുന്ന കാര്യത്തിൽ സൈന്യം അന്തിമ തീരുമാനം എടുക്കട്ടെ. വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ വാടകവീട് കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്താന്‍ മന്ത്രിസഭ ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രിമാര്‍ ഓണ്‍ലൈന്‍ ആയിട്ടാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് സ്ഥലം കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ തുടരും.

ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പ് രാജ്യത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളത്. ക്യാമ്പുകളില്‍ പൊലീസ് നിരീക്ഷണം ഉറപ്പാക്കണം. ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടതെല്ലാം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവർക്ക് മോറട്ടോറിയം നല്‍കണമെന്ന് ബാങ്കുകളോടും ധനകാര്യസ്ഥാപനങ്ങളോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇരകളെ ബുദ്ധിമുട്ടിക്കരുത്. വായ്പയും പലിശയും ഇപ്പോള്‍ തിരിച്ചു ചോദിക്കരുതെന്നും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Previous Post Next Post