'ഇരിക്കാന്‍ ഒരു കൂരമാത്രം മതി', പ്രധാനമന്ത്രിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി അയ്യപ്പന്‍; കൂടെയുണ്ടെന്ന് മോദി



കല്‍പ്പറ്റ: 'മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി തകര്‍ന്നു, വീട്ടിലെ ഒന്‍പതംഗങ്ങളും നഷ്ടമായി' പ്രധാനമന്ത്രിക്കു മുന്നില്‍ അയ്യപ്പന്‍ വിങ്ങിപ്പൊട്ടി. ഇരിക്കാന്‍ ഒരു കൂരവേണം, അതുമാത്രം മതി അയ്യപ്പന്‍ പറഞ്ഞു. പേടിക്കേണ്ട ഞങ്ങള്‍ കൂടെയുണ്ട്; മോദിയുടെ വാക്കുകള്‍ ആശ്വാസമായെന്ന് അയ്യപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്യാംപിലുള്ള 12 പേരെയാണ് പ്രധാനമന്ത്രി നേരില്‍ കണ്ടത്. അവരോടെല്ലാം. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. 15 മിനിറ്റിലേറെ നേരം ഇവിടെ ചെലവഴിച്ചു. മോദിയുടെ സന്ദര്‍ശനത്തില്‍ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. അദ്ദേഹം ഞങ്ങളെ വഞ്ചിക്കില്ലെന്നും അയ്യപ്പന്‍ പറഞ്ഞു. ക്യാംപില്‍ നിന്ന് പോകുമ്പോഴാണ് കഷ്ടപ്പാടുകള്‍ അറിയുകുക. സ്വന്തമായി ഒരു ഇരിക്കക്കൂര മാത്രം മതി. മറ്റൊന്നും വേണ്ടെന്ന് അയ്യപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചികിത്സയിലുള്ളവരുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ച് മനസിലാക്കിയെന്ന് ആശുപത്രിയിലെ ഡോക്ടറും മാധ്യമങ്ങളോട് പറഞ്ഞു. എത്രപേര്‍ അഡ്മിറ്റായിട്ടുണ്ട്. എങ്ങനെയാണ് ചികിത്സയെന്ന് ചോദിച്ചപ്പോള്‍ പലര്‍ക്കും ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതായും ഡോക്ടര്‍ പറഞ്ഞു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ സൈക്കോളജിസ്റ്റ് ഉണ്ടോയെന്ന് ചോദിക്കുകയും അവരെ ചൂണ്ടിക്കാണിച്ചപ്പോള്‍ അവരോട് കാര്യങ്ങള്‍ തിരക്കിയതായും ഡോക്ടര്‍ ചാര്‍ളി പറഞ്ഞു.

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിത ബാധിതരുടെ കണ്ണീരൊപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങള്‍ നേരിട്ട ദുരന്തങ്ങള്‍ വിവരിക്കുന്നതിനിടെ അതില്‍ പലരും വിങ്ങിപ്പൊട്ടി. അവരെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച്് ആശ്വസിപ്പിക്കുയും ചെയ്തു. മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദ്ദീന്‍, ശ്രുതി, ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര എന്നിവരെയാണ് മോദി നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കിയത്. പത്തുമിനിറ്റിലേറെ നേരം മോദി ക്യാംപില്‍ തുടര്‍ന്നു.

ക്യാംപിലെ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മേപ്പാടി വിംസ് ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ചികിത്സയിലുള്ള അരുണ്‍, അനില്‍, അവന്തിക, സുഹൃതി എന്നിവരെ കണ്ടു. ഡോക്ടര്‍മാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഉരുള്‍പൊട്ടല്‍ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലാ കലക്ടര്‍ എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.

ചൂരല്‍മലയില്‍നിന്ന് പ്രധാനമന്ത്രി വിംസ് ആശുപത്രിയിലേക്കാണ് പോകുക. അവിടെ ചികിത്സയില്‍ കഴിയുന്ന ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം ദുരിതാശ്വാസക്യംപിലും അദ്ദേഹം എത്തും.തുടര്‍ന്ന് വയനാട് കലക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും

ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. എംഎല്‍എയായ കെകെ ശൈലജ, ചീഫ് സെക്രട്ടറി ഡോ.വി വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍, എപി അബ്ദുള്ളക്കുട്ടി, സികെ. പത്മനാഭന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു.

Previous Post Next Post