ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായുള്ള തിരച്ചില്‍ അഞ്ചാം ദിനമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍.
ഇന്നലെ 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ചാലിയാറില്‍ നിന്ന് ഏഴ് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് കിട്ടിയത്. ആകെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 69 മൃതദേഹങ്ങളും 120 ശരീരഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടും.
37 പുരുഷൻമാർ, 27 സ്ത്രീകള്‍, മൂന്ന് ആണ്‍കുട്ടികള്‍, രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. 180 മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായി. 149 മൃതദേഹങ്ങള്‍ വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാർ തിരിച്ചിലിനായി എത്തും.
ആറ് സോണുകളായി 40 ടീമുകളാണ് ഇന്ന് തിരച്ചില്‍ നടത്തുക. സൈന്യം, എൻ.ഡി.ആർ.എഫ്, നേവി, എയർഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലില്‍ പങ്കെടുക്കും. ചാലിയാറില്‍ ഇന്നും തിരച്ചില്‍ തുടരും. സർക്കാർ കണക്കുകളനുസരിച്ച് 205 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.