ഷിരൂരില്‍ കടലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം


 

അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കടലില്‍ നിന്നും ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിനും 55 കിലോമീറ്റര്‍ അകലെ ഹെന്നവാര കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. കാലില്‍ വല കുടുങ്ങിക്കിടക്കുന്നുണ്ട്.

വിവരമറിഞ്ഞ് ഈശ്വര്‍ മാല്‍പെയും സംഘവും മൃതദേഹം കണ്ട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കുന്ദാപുരയ്ക്കും ഗോകര്‍ണത്തിനും ഇടയിലാണ് മൃതദേഹം കണ്ടത്. കടലില്‍ നിന്നും ഉടന്‍ മൃതദേഹം കരയിലേക്കെത്തിക്കും. ഝാര്‍ഖണ്ഡ് സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയെ ഈ സ്ഥലത്തു നിന്നും കാണാതായിരുന്നു. അയാളുടെ മൃതദേഹമാണോ ഇതെന്നും സംശയമുണ്ടെന്നും ഈശ്വര്‍ മാല്‍പെ സൂചിപ്പിച്ചു.

കടലില്‍ മൃതദേഹം കണ്ടെത്തിയ വിവരം തന്നെ അറിയിച്ചതായി, മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. അര്‍ജുന്‍ ലോറിക്കുള്ളില്‍ തന്നെ ഉണ്ടാകുമെന്നായിരുന്നു തന്റെ നിഗമനം. ഒഴുകിപ്പോയിട്ടുണ്ടോയെന്നും അറിയാനാവില്ലല്ലോ. അര്‍ജുന്റെ ശരീരത്തില്‍ ടാറ്റൂ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടിയും നല്‍കി. മൃതദേഹം കണ്ട സ്ഥലത്തേക്ക് പോകുന്നതായും മനാഫ് പറഞ്ഞു.

അതേസമയം കടലില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. വിദഗ്ധര്‍ പ്രദേശത്ത് വിശദമായ പരിശോധന നടത്തണം. മൃതദേഹം ആരുടേതാണെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളക്ക് സമീപം ഷിരൂരിൽ ജൂലൈ 15 നാണ് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതാകുന്നത്.

Previous Post Next Post