ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു, ബൈക്കില്‍ ജീപ്പിടിച്ച്‌ വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥൻ.


കാസർകോട്: ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കാസർകോട് ചിറ്റാരിക്കലില്‍ ആക്രമണത്തിന് ഇരയായ കെഎസ്‌ഇബി ഉദ്യോഗസ്ഥൻ അരുണ്‍കുമാർ.

ബൈക്കില്‍ ജീപ്പിടിച്ച്‌ വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമിച്ചു. ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചുവെന്നും അരുണ്‍ പറഞ്ഞു. കേടായ മീറ്റർ മാറിയതില്‍ പ്രതി സന്തോഷ് പ്രകോപിതനായെന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും അരുണ്‍ പറഞ്ഞു.

കാസർകോട് ചിറ്റാരിക്കല്‍ നല്ലോംപുഴയിലാണ് സംഭവം. കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായാണ് പരാതി. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്.

കെഎസ്‌ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയില്‍ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസില്‍ പരാതി നല്‍കി. പരിക്കേറ്റ അരുണ്‍കുമാർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Previous Post Next Post