ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല.
മൈസൂരിലെ മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ഇരുവരുടേയും സന്ദര്‍ശനം മാറ്റിവെച്ചത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചത്.
മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രാഹുലും പ്രിയങ്കയും സന്ദർശനം മാറ്റിവച്ചത്. എത്രയും വേഗം തങ്ങള്‍ വയനാട്ടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കാൻ ഏർപ്പാട് ചെയ്യും. ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും രാഹുല്‍ഗാന്ധി എക്സിലൂടെ അറിയിച്ചു. തന്റെ പ്രാർത്ഥനകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു
ദുരന്തബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനായി ബുധനാഴ്ച ഉച്ചയോട് കൂടി രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൈസൂരുവില്‍ നിന്നും റോഡ് മാര്‍ഗം മേപ്പാടിയിലെത്തുകയും തുടർന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുമെന്നുമായിരുന്നു അറിയിപ്പ്. രാവിലെ 6.30ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ കാരണം യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.