മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനം; മുതലപ്പൊഴിയില്‍ ജോര്‍ജ് കുര്യനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


 

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ചര്‍ച്ച ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. യോഗം പ്രഹസനമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രിയെ പൊലീസ് ഇടപെട്ട് കടത്തിവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരവേദിയില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തു.

മുതലപ്പൊഴിയില്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കാനായാണ് പതിനൊന്നരയോടെ കേന്ദ്രമന്ത്രിയെത്തിയത്. മുതലപ്പൊഴി സന്ദര്‍ശിച്ച ശേഷം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫിറുടെ മുറിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന ഫിഷറിസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. യോഗം തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ബിജെപിക്കാരെ മാത്രമാണ് യോഗത്തിലേക്ക് കടത്തിവിട്ടതെന്നായിരുന്നു ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീട് കോണ്‍ഗ്രസുകാരെയും യോഗത്തില്‍ പ്രവേശിപ്പിച്ചു.

മന്ത്രി തന്നെ വിവിധ മത്സ്യതൊഴിലാളി പ്രതിനിധികളുടെയും ലത്തീന്‍ സഭാ പ്രതിനിധികളുടെയും ആവശ്യങ്ങള്‍ കേട്ടറിഞ്ഞു. അതിന് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രത്യേകിച്ച് ഒരു തീരുമാനവും പറഞ്ഞില്ല. ഇതോടെ യോഗമെന്നത് സാധാരണപോലെ ഒരു പ്രഹസനമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും പ്രതിഷേധം തുടര്‍ന്നു. പൊലീസ് ഇടപ്പെട്ടാണ് മന്ത്രിയെ കടത്തിവിട്ടത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ സമരരംഗത്തുണ്ടായിരുന്നു.

മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ള നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് ജോര്‍ജ് കുര്യന്‍ അപകടമേഖലയില്‍ എത്തിയത്. കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ജോര്‍ജ് കുര്യന്റെ ആദ്യ സന്ദര്‍ശനമാണിത്. തീരദേശവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരുമാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കും.

Previous Post Next Post