14കാരനു നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിയന്ത്രണമേർപ്പെടുത്തി.
ഈ പഞ്ചായത്തുകളില്‍ ആള്‍കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ ഇന്ന് പ്രവർത്തിക്കരുത്. മലപ്പുറം ജില്ലയില്‍ എല്ലാവരും മാസ്ക് ധരിക്കണം.
നിലവില്‍ 214 പേർ നിരീക്ഷണത്തിലാണ്. ഇതില്‍ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവർ ക്വാറന്‍റൈനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്‍റൈനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്. ഈ കുട്ടിക്ക് പനി ബാധയുള്ളതിനാല്‍ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 10നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരനു പനി ബാധിച്ചത്. 12നു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13നു പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15നു ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഇവിടെ നിന്നു ശേഖരിച്ച സാമ്ബിളിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
നിപ സ്ഥിരീകരിച്ചതിനെ തുടർന്നു മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നിട്ടുണ്ട്. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. 0483- 2732010 ആണു നമ്ബർ.