സുപ്രധാന പദവികൾക്കായി വിലപേശൽ ശക്തം; ബിജെപിയെ സമ്മർദ്ദത്തിലാക്കി ടിഡിപിയും ജെഡിയുവും



ന്യൂഡൽഹി: സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഡൽഹിയിൽ ഊർജ്ജിതമായി. ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കണ്ടെക്കും. പിന്തുണയ്ക്കുന്ന പാർട്ടികളുടെ കത്തും കൈമാറും. എൻഡിഎ മുന്നണി നേതാവായി നരേന്ദ്രമോദിയെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച മൂന്നാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മന്ത്രിസഭയിൽ തന്ത്രപ്രധാനമായ വകുപ്പുകൾ വേണമെന്ന വിലപേശലുമായി തെലുങ്കുദേശം പാർട്ടിയും , ജനതാദൾ യുണൈറ്റഡും രംഗത്തുണ്ട്. ലോക്‌സഭ സ്പീക്കർ, അഞ്ച് ക്യാബിനറ്റ് മന്ത്രിമാർ, രണ്ടു സഹമന്ത്രിമാർ എന്നിങ്ങനെ വേണമെന്ന് ടിഡിപി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്നും ടിഡിപി ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്.

റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാർപ്പിട- നഗരവികസനം, കൃഷി, ജൽശക്തി, ഐടി, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെ ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെട്ടിട്ടുള്ളത്. ധനകാര്യവകുപ്പ് സഹമന്ത്രിസ്ഥാനം വേണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. കൂറുമാറ്റനിയമം ശക്തമായ സാഹചര്യത്തിലാണ് ടിഡിപി സ്പീക്കർ പദവിക്കായി രംഗത്തുള്ളത്.


മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയിൽവേ, ഗ്രാമവികസനം, ജൽശക്തി വകുപ്പുകളാണ് നിതീഷ് കുമാർ താൽപ്പര്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാൽ ജെഡിയു തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. സ്പീക്കർ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിന് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന ആവശ്യവും നിതീഷ് ഉയർത്തിയിട്ടുണ്ട്.


എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, ശിവസേന-ഏക്‌നാഥ് ഷിൻഡെ വിഭാഗം, എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്, ഹിന്ദുസ്ഥാൻ അവാമി മോർച്ചയുടെ ജിതൻ റാം മാഞ്ജി എന്നിവരും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. ലോക്‌സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ചെറുപാർട്ടികൾ ശക്തമായ വിലപേശലുമായി രംഗത്തു വന്നിട്ടുള്ളത്.

Previous Post Next Post