പിണറായി സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയം; തൃശൂരിലെ ജയം സിപിഎമ്മിന്റെ സമ്മാനമെന്ന് എം എം ഹസ്സന്‍



തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. പിണറായി വിജയൻ സ്വർണ താലത്തിൽ വെച്ചു നൽകിയ വിജയമാണത്. കേരളത്തിൽ രണ്ടു സീറ്റ് എന്ന് മോദി ആവർത്തിച്ച് പറഞ്ഞതിന് പിന്നിൽ സിപിഎം-ബിജെപി ഡീൽ ആണ് എന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കരുവന്നൂർ ബാങ്ക് കൊള്ളയടിച്ചവരെയെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് ജയിലിൽ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിങ്ങാലക്കുടയിൽ വെച്ച് പറഞ്ഞു. എന്നിട്ട് ആരെയെങ്കിലും അടച്ചോ?. അടയ്ക്കാത്തതിന് കാരണമെന്താണ്?. അതിന് ഉത്തരമാണ് ഇരിങ്ങാലക്കുടയിൽ എൽഡിഎഫും സിപിഎമ്മും മൂന്നാം സ്ഥാനത്തു പോയത്.

തൃശൂരും ഇരിങ്ങാലക്കുടയിലും എൽഡിഎഫും സിപിഎമ്മും മൂന്നാം സ്ഥാനത്താണ്. ഈ വോട്ടുചോർച്ചയുടെ അടിസ്ഥാനത്തിൽ വേണം ഇപി ജയരാജനനും പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണാൻ. അവരുണ്ടാക്കിയ രഹസ്യ ഡീൽ എന്തായിരുന്നു. ബിജെപി-സിപിഎം അന്തർധാര എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ യുഡിഎഫ് പറഞ്ഞതാണ്.


കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് വോട്ടു ചോർച്ചയുണ്ടായത് യുഡിഎഫിൽ നിന്നും കോൺഗ്രസിൽ നിന്നുമാണ്. എന്നാൽ നടന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ വിവരമുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ എന്നും ഹസ്സൻ കൂട്ടിച്ചേർത്തു. തൃശൂരിലെ തോൽവി സിപിഎമ്മും ഇടതുപക്ഷവും ആഴത്തിൽ പഠിക്കണമെന്ന് ഹസ്സൻ ആവശ്യപ്പെട്ടു.


സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന ആലപ്പുഴയിൽ, കായംകുളം അസംബ്ലി മണ്ഡലത്തിൽ സിപിഎം മൂന്നാം സ്ഥാനത്താണ്. ഹരിപ്പാടും മൂന്നാം സ്ഥാനത്താണ്. സഖാവ് വിഎസിന്റെ ജന്മനാടും ജി സുധാകരന്റെ തട്ടകവുമായ അമ്പലപ്പുഴയിൽ എൽഡിഎഫിന് ബിജെപിയേക്കാൾ വെറും 110 വോട്ടു മാത്രമാണ് കൂടുതലുള്ളത്. ആലപ്പുഴയിൽ രണ്ടിടത്താണ് സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

Previous Post Next Post