തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹർ നഗർ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അർജുൻ രാധാകൃഷ്ണന് നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.
പിന്നീട് വാട്‌സ്ആപ്പ് അഡ്മിൻ സ്ഥാനത്തു നിന്നും അർജുൻ മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തിൽ വിവരങ്ങൾ ചോദിച്ചറിയാനാണ് അർജുനെ വിളിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവർത്തന സമയം കൂട്ടാനുമായി പണം നൽകാൻ നിർദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുൻ പ്രസിഡന്റ് അനിമോൻ ജില്ലയിലെ സംഘടനയിലെ അംഗങ്ങൾക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്.
അർജുൻ രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നൽകാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാൽ തനിക്ക് ബാർ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അർജിൻ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ഇമെയിലായിട്ടാണ് അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുള്ളത്. ബാർകോഴയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും അത് തള്ളിയിരുന്നു.