റിയാസി ഭീകരാക്രമണം: ആറുപേർ കസ്റ്റഡിയിൽ; പാക് ഭീകരസംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു



ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ വാഹനത്തിന് നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരിലെ ബരാക് മേഖലയിൽ നിന്നാണ് ആറുപേരെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേഖലയിൽ സുരക്ഷാ സേനയും പൊലീസും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

അതേസമയം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി ആർ എഫ് ) ഏറ്റെടുത്തു. പാക് ഭീകരസംഘടന ലഷ്‌കർ ഇ തയ്ബയുമായി ബന്ധമുള്ള സംഘമാണ് ടിആർഎഫ്. റിയാസി ഭീകരാക്രമണം ഒരു തുടക്കം മാത്രമാണെന്ന് ടിആർഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭീകരരെ കണ്ടെത്തുന്നതിനായി മേഖലയിൽ സൈന്യം, സിആർപിഎഫ്, പൊലീസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായി ഡ്രോണുകൾ, സ്‌നിഫർ ഡോഗ്‌സ് തുടങ്ങിയവ ഉപയോഗിച്ച് വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ചുമതലപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശിവ് ഖോരി ക്ഷേത്ര ദർശം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഒമ്പതുപേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശ്, ഡൽഹി സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.

Previous Post Next Post