ലോകകപ്പിൽ കന്നി അങ്കത്തിനിറങ്ങാൻ ഇന്ത്യ, എതിരാളി അയർലാൻഡ്‌



ന്യൂയോർക്ക്: ടി20 ലോകകപ്പിൽ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ന്യൂയോർക്കിലെ നാസൗ കൗണ്ടി മൈതാനത്ത് അയർലാൻഡിനെതിരെതിരെയാണ് ഇന്ത്യയുടെ കന്നി അങ്കം.


ഇന്ത്യയെ സംബന്ധിച്ച് അയർലാൻഡ്‌ പറ്റിയ എതിരാളികൾ അല്ലെങ്കിലും അപകടകാരികളായ താരങ്ങളെ ഭയക്കണം. നേരത്തെ സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ടത് ഇതേ ഗ്രൗണ്ടിലാണെന്നതിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. എന്നാൽ അയർലാൻഡ്‌ ആദ്യമായാണ് ഈ ഗ്രൗണ്ടിൽ മത്സരത്തിനിറങ്ങുന്നത്. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ കടക്കാൻ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.

രോഹിത് ശർമക്കൊപ്പം ആരാകും ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുക എന്ന ആകാംക്ഷയിലാണ് ആരാധകർ. ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണാണ് രോഹിത്തിനൊപ്പം ഓപ്പൺ ചെയ്തത്. എന്നാൽ വിരാട് കോഹ് ലി തിരിച്ചെത്തിയാൽ രോഹിത്തും കോഹ് ലിയും ഓപ്പണറാകുമെന്നാണ് റിപ്പോർട്ടുകൾ.


യശസ്വി ജയ്‌സ്വാൾ ഓപ്പണറായി ടീമിലുണ്ടെങ്കിലും ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങി റൺവേട്ടയിൽ ഒന്നാമത് എത്തിയ കോഹ് ലി തന്നെ ലോകകപ്പിലും ഓപ്പണറാകുമെന്നാണ് സൂചന. ഒരു പക്ഷെ കോഹ് ലി ഓപ്പണറായി ഇറങ്ങിയാൽ യശസ്വി പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താവും. മൂന്നാം നമ്പറിൽ സഞ്ജു സാംസണ് സാധ്യത തെളിയുകയും ചെയ്യും.

നാസൗ സ്റ്റേഡിയത്തിലെ ഡ്രോപ്പ് ഇൻ പിച്ചിന്റെ പ്രവചനാതീത സ്വഭാവം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ച നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 76 റൺസിന് ഓൾ ഔട്ടായെങ്കിലും ദക്ഷിണാഫ്രിക്കയുടെ വിജയവും അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ കരുതി തന്നെയാകും ഇന്ത്യ കളിക്കുക.


ഇന്ത്യൻ സമയം വൈകിട്ട് മുതലാണ് മത്സരം.സ്റ്റാർ സ്‌പോർട്‌സിലും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാനും. മൊബൈൽ ഉപയോക്താക്കൾക്ക് ഹോട്സ്റ്റാറിൽ സൗജന്യമായി മത്സരം കാണാനാവും.

Previous Post Next Post