കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം. കന്യാകുമാരിയിൽ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന് കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനംനടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനെത്തിയത്.
കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയിൽ ഭസ്മക്കുറിയും കഴുത്തിൽ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നിൽ ധ്യാനനിരതനായി.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.
