വാഴൂർ സോമന് ആശ്വാസം, പീരുമേട് തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി



കൊച്ചി: പീരുമേട് എംഎൽഎ വാഴൂർ സോമന് എതിരായ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി. സോമന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് ആണ് കോടതിയെ സമീപിച്ചത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചുവെന്നും, പൂർണ വിവരങ്ങൾ നൽകിയില്ലെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് മേരി ജോസഫ് ആണ് വിധി പ്രസ്താവിച്ചത്. വാഴൂർ സോമൻ സത്യവാങ്മൂലത്തിൽ എല്ലാ വിവരങ്ങളും പൂരിപ്പിച്ചില്ല. ഭാര്യയുടെ പാൻകാർഡ് വിവരങ്ങൾ മറച്ചു വെച്ചു. ഒരു വർഷത്തെ ഇൻകം ടാക്‌സ് റിട്ടേൺ മാത്രമാണ് നൽകിയത്. ബാങ്ക് ഇടപാടിന്റെ സ്റ്റേറ്റുമെന്റുകൾ എല്ലാം സമർപ്പിച്ചില്ല.


കൂടാതെ വെയർഹൗസിങ് കോർപ്പറേഷൻ ചെയർമാൻ പദവിയിൽ ഇരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതും തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎയായതും. അതിനാൽ ഇരട്ടപ്പദവി പ്രശ്‌നവും നിലനിൽക്കുന്നതായി സിറിയക് തോമസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വരണാധികാരിയുടെ അറിവോടെ വിവരങ്ങൾ പിന്നീട് തിരുത്തിയിരുന്നതായും, ഒരു കാര്യവും മനഃപൂർവം മറച്ചു വെച്ചിട്ടില്ലെന്നും വാഴൂർ സോമൻ കോടതിയിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം തേടിയിരുന്നു. വരണാധികാരിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് സത്യവാങ്മൂലം സ്വീകരിച്ചതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. മൂന്നു തവണ എംഎൽഎയായ ഇ എസ് ബിജിമോളെ മാറ്റിയാണ് സിപിഐ വാഴൂർ സോമനെ മത്സരിപ്പിച്ചത്. 1835 വോട്ടിനാണ് യുഡിഎഫിലെ സിറിയക് തോമസിനെ വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.

Previous Post Next Post