മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കുമെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടുള്ള പൊലീസിന്റെ മുന്നറിയിപ്പ് സർക്കാർ അവഗണിക്കുകയായിരുന്നു. സ്പോൺസർമാർക്കെതിരെ 19 കേസുകളുണ്ടെന്നും വഞ്ചനാക്കുറ്റത്തിന് ഉൾപ്പെടെ നിയമനടപടി നേരിടുന്നവരാണ് അവരെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. അർജന്റീനയെ കൊണ്ടുവരുന്നതിനുള്ള ഫണ്ടിന്റെ ഉറവിടം കേന്ദ്ര ഏജൻസികൾ അന്വേഷിച്ചേക്കാമെന്നും ഇത് സംസ്ഥാന സർക്കാരിന് എതിരെയുള്ള നടപടിയായി ചിത്രീകരിക്കപ്പെടുമെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഒരു അന്താരാഷ്ട്ര മത്സരം നടത്തേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും, ഒരു സ്വകാര്യ ചാനലിനുള്ള പ്രൊമോഷൻ പരിപാടിയായി ഇത് വ്യാഖ്യാനിക്കപ്പെടാമെന്നും ചൂണ്ടിക്കാണിച്ച പൊലീസ്, വിഷയം സർക്കാർ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.