പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം പോലും ജനങ്ങളില്‍ എത്താതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നെന്നും നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍.മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യിച്ച സോഷ്യല്‍ മീഡിയാ സെന്‍സറിംഗിനെതിരെ ഇന്ന് ഞാന്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, ആ വാര്‍ത്ത പോലും ജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് ആണെന്നും ആഭ്യന്തരമന്ത്രി ഇതിനെതിരെ പ്രതികരിക്കണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടു എന്ന പിണറായി വിജയന്റെ പ്രതികരണം വാര്‍ത്തയാക്കിയ വിവിധ മാധ്യമങ്ങളുടെ ആറോളം പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നിന്ന് നീക്കിയത്.
'ഓപ്പറേഷന്‍ തൂഫാന്‍' രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴടങ്ങി പ്രഹസനമാകുന്നു എന്ന സന്ദേശമാണ് നീക്കം നല്‍കുന്നത് എന്നും പ്രതികരിച്ചു. പക്ഷെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാള്‍ പിടിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയില്‍ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.