തലസ്ഥാനത്തെ പോലീസ് കാന്റീൻ പൂട്ടിച്ച് കോര്‍പ്പറേഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനാണ് പൂട്ട് വീണത്.
മീൻ വറുത്തതില്‍ നിന്നും ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാന്റീനെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പോലീസുകാരൻ വാങ്ങിയ പാഴ്‌സലിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. പിന്നാലെ കാന്റീന്റെ നടത്തിപ്പുകാരോട് നേരിട്ട് ഹാജരാകണമെന്ന് കോർപ്പറേഷൻ നിർദേശിച്ചു. കഴിഞ്ഞ കുറച്ചധികം നാളുകളായി കാന്റീനിലെ ഭക്ഷണത്തെക്കുറിച്ച് പരാതികള്‍ ഉയർന്നിരുന്നു. എന്നാല്‍ പോലീസുകാരുടെ ഏക ആശ്രയത്വമാണ് ഈ കാന്റീൻ എന്നതിനാല്‍ പലരും പരാതിയുമായി മുന്നോട്ട് പോയില്ല.
ചൊവ്വാഴ്ച കാന്റീനില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ പോലീസുകാരൻ ചോറിനൊപ്പം ഒരു മീൻ വറുത്തത് കൂടി ഓഡർ ചെയ്തു. പാഴ്‌സലായാണ് സാധനം വാങ്ങിയത്. വീട്ടിലെത്തി പൊതി അഴിച്ച് നോക്കിയപ്പോഴാണ് മീൻ വറുത്തതില്‍ ചത്ത അട്ടയെ കണ്ടത്തിയത്. കാന്റീനെതിരെ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂം ജീവനക്കാരുടെ പ്രധാന ആശ്രയമായ കാന്റീനെതിരെ ആരും പരാതിയുമായി മുന്നോട്ട് പോയിരുന്നില്ല. എന്നാല്‍ വിവരമറിഞ്ഞ് കോര്‍പ്പറേഷന്‍ അധികൃതര്‍ കാന്റീനിലെത്തി പരിശോധന നടത്തുകയായിരുന്നു.