നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയില്‍ കൂടുതല്‍ കർശനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വ്യാഴാഴ്ച രാത്രി 11:52 ഓടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കുമെന്നും അടുത്തയാഴ്ച ബില്ല് പാർലമെൻ്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചോദ്യപ്പേപ്പർ ചോർച്ചയില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തില്‍ പരാമർശമില്ല.
"സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങള്‍ക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു. അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോള്‍ ജയിലിലാണ്"- പ്രധാനമന്ത്രി പറഞ്ഞു.