മദ്യപിച്ചിരുന്നു, ഒരു ബിയര്‍ മാത്രം, പൊലീസ് കൈകാട്ടിയപ്പോള്‍ വണ്ടി നിര്‍ത്താതിരുന്നത് ആളുകള്‍ ശ്രദ്ധിച്ച്‌ പ്രശ്‌നമാകേണ്ട എന്ന് കരുതി'; വിശദീകരണവുമായി 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'


മദ്യപിച്ച്‌ അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് പൊലീസ് പിഴ ഈടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' എന്നറിയപ്പെടുന്ന യൂട്യൂബര്‍ എസ്.ആര്‍.ധന്യ. തന്റെ വാഹനം കസ്റ്റഡിയിലല്ല ഉള്ളതെന്നും താന്‍ ഒളിവിലല്ലെന്നും വിശദീകരണ വിഡിയോയില്‍ ഇവര്‍ പറയുന്നു. താന്‍ ബിയര്‍ കുടിച്ച സമയത്താണ് വണ്ടിയോടിച്ചത്. അത് തന്റെ ഭാഗത്തു വന്ന വലിയ ഒരു മിസ്റ്റേക്ക് ആണ്. ആ സമയത്ത് വണ്ടി എടുക്കാന്‍ പാടില്ലായിരുന്നു. വണ്ടി നിര്‍ത്തിയാല്‍ അറിയാവുന്ന ആളുകളൊക്കെ ശ്രദ്ധിക്കുമെന്നും അതൊരു പ്രശ്‌നമാവേണ്ട എന്ന് കരുതിയാണ് വണ്ടി നിര്‍ത്താതെ പോയതെന്നും 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവമാണെന്നും ഇപ്പോഴാണ് അത് വാര്‍ത്തയാകുന്നതെന്നും ഇവര്‍ പറയുന്നു. പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് പിടികൂടിയത്.


ഹെലന്‍ ഓഫ് സ്പാര്‍ട്ട'യുടെ വിശദീകരണം ഇങ്ങനെ: 'ഞാന്‍ ഒളിവിലാണ്, എന്നെ പൊലീസ് പിടിച്ചു കൊണ്ടുപോയി എന്ന തരത്തിലാണ് പല ചാനലിലും വാര്‍ത്ത വന്നത്. ഞാന്‍ എന്റെ വാഹനത്തിലിരുന്നാണ് ഇപ്പോള്‍ ഈ വീഡിയോ ഇടുന്നത്. എന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കിട്ടി എന്നുവരെയാണ് പ്രചാരണം. എന്റെ ഭാഗത്തു നിന്ന് വലിയ ഒരു മിസ്റ്റേക്ക് പറ്റി. ഒരു പരിപാടിയുടെ ഇടയില്‍ ഞാന്‍ ഒരു ബിയര്‍ അടിച്ചിട്ടുണ്ടായിരുന്നു. അടിച്ച സമയത്ത് വണ്ടി എടുക്കാന്‍ പാടില്ല. എന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണ്. വണ്ടി നിര്‍ത്താത്തതിന്റെ കാരണം റോട്ടില്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ എല്ലാവരും നമ്മളെ ശ്രദ്ധിക്കും. എന്നെ അറിയുന്ന ആള്‍ക്കാരാണ്. അതൊരു പ്രശ്‌നമാവേണ്ട, വീഡിയോ വരണ്ട എന്ന് വിചാരിച്ചിട്ടായിരുന്നു ഞാന്‍ നിര്‍ത്താതിരുന്നത്.

Previous Post Next Post