പാലാ നഗരസഭയില്‍ ചെയര്പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എല്‍ഡിഎഫ് കൊണ്ടുവന്ന ബിനുവിനെതിരെയുള്ള അവിശ്വസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുക്കും.അതേസമയം ചർച്ചയില്‍ പങ്കെടുക്കരുത് എന്ന് അവശ്യപെട്ട് പാർട്ടി കൗണ്‍സിലർമാർക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ കൂടി സഹായത്തോടെ ആവിശ്വാസം പാസാകും എന്ന പ്രതീക്ഷയില്‍ ആണ് പ്രതിപക്ഷത്തുള്ള എല്‍ഡിഎഫ് അംഗങ്ങള്‍. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രതിസന്ധിയും കലഹവും മുൻനിർത്തിക്കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.
26 അംഗങ്ങളുള്ള പാലാ നഗരസഭയില്‍ നിലവില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണ ഉറപ്പാക്കിയാല്‍ പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനാവും. ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോണ്‍ഗ്രസ് കൌണ്‍സിലർമാരുടെ നിലപാട്. ഭരണത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.വിപ്പ് ലംഘിച്ച് ദിയക്കെതിരെ വോട്ട് ചെയ്യാനാണ് ചില അംഗങ്ങളുടെ തീരുമാനമെന്നാണ് വിവരം. ഇതില്‍ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാല്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരാണ് ഭരണപക്ഷത്തുള്ളത്. ഇതില്‍ കോണ്‍ഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ ഭരണ അട്ടിമറിയുണ്ടാകും.