കഴിഞ്ഞ 27-നാണ് ജ്യോതി സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്. മുറിയെടുക്കാൻ എത്തിയപ്പോള്‍ പാവറട്ടി സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറും യുവതിക്കൊപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ മുതല്‍ മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാതില്‍ തുറന്നപ്പോഴാണ് യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രസവത്തിനിടെ യുവതി മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.
സംഭവവുമായി ബന്ധപ്പെട്ട് പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. യുവതി ലോഡ്ജില്‍ എത്താനുണ്ടായ സാഹചര്യം, കുഞ്ഞിന്റെ ജനനവും മരണവും ഉള്‍പ്പെടെയുള്ള എല്ലാ സാഹചര്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്