'അങ്കമാലിയില്‍ ആന ഇടഞ്ഞ സംഭവം: വിഷ്ണു ആനയെ പരിപാലിക്കാൻ എത്തിയതാണ് പിന്നീട് ഡ്രൈവറായി';

തൃശ്ശൂർ പൂരത്തിനടക്കം പങ്കെടുത്ത ആനയാണ് പാർത്ഥസാരഥിയെന്ന് ഉടമസ്ഥൻ രാജു. ആനയെ വാങ്ങിയിട്ട് 16 വർഷമായി.
ഒന്നാം പാപ്പാനാണ് മയ്യനാട് സ്വദേശി പ്രദീപ്. വിഷ്ണു ആനയെ പരിപാലിക്കാനും മറ്റുമായിട്ടാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറി. പാപ്പാന്റെ സഹായിയായും പോകാറുണ്ടെന്ന് രാജു പറഞ്ഞു. ആന ഇങ്ങനെ പ്രശ്‌നമുണ്ടാക്കുന്നത് ആദ്യമായിട്ടാണ്. മുമ്പ് ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ആനയുടെ ഉടമസ്ഥൻ രാജു പറഞ്ഞു.

പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ സൗരഭിനാണ് ആനയെ പാട്ടത്തിന് നല്‍കിയത്. കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർത്ഥസാരഥി. അതേസമയം ആനയെ പൂർണമായും തളച്ചു. എറണാകുളം അങ്കമാലിയിലെ കിടങ്ങൂരില്‍ വച്ചാണ് ആന വിരണ്ടോടിയത്. ചവിട്ടേറ്റ ലോറി ഡ്രൈവർ വിഷ്ണു മരിച്ചു. രണ്ടാം പാപ്പാൻ ഉള്‍പ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആർആർടി സംഘം സ്ഥലത്തെത്തിയിരുന്നു. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിയിരുന്നില്ല. വാഹനങ്ങള്‍ ഉള്‍പ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
Previous Post Next Post