ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗണ്‍മാൻമാർക്കെതിരെ ക്രൈം ബ്രാഞ്ച് വധശ്രമക്കുറ്റം ചുമത്തി.കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോർട്ട് നല്‍കി. ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിലെത്തിയ സമയത്ത് പുതിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നില്ല. ഇതില്‍ കോടതി അന്വേഷണ സംഘത്തെ വിമർശിക്കുകയും ചെയ്തിരുന്നു.
അഞ്ച് പേരെയാണ് കേസില്‍ എസ്.ഐ.ടി പ്രതി ചേർത്തിരിക്കുന്നത്. ഗണ്‍മാൻ അനിലും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ഇതിലുള്‍പ്പെടുന്നു. പ്രതികളെ സംരക്ഷിക്കാൻ അന്ന് സുരക്ഷാ ചുമതല ഉണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആദ്യ കേസ് ഡയറി തിരുത്തിയെന്ന് ഉദ്യോഗസ്ഥർ മൊഴി നല്‍കിയിരുന്നു.