അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ക്രൂയിസ് കപ്പലില്‍ വൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതോടെയാണ് ഈ രോഗം വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചർച്ചയായത്. എന്നാല്‍ ഇത് കപ്പല്‍ യാത്രക്കാരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും ഏതു സാഹചര്യത്തിലും മനുഷ്യരിലേക്ക് പടരാമെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
എന്താണ് ഹന്താവൈറസ്? ഇത് എങ്ങനെ പടരുന്നു?
എലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതീനി വർഗ്ഗത്തില്‍പ്പെട്ട ജീവികളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. ഇവയുടെ വിസർജ്യം, മൂത്രം, ഉമിനീർ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കില്‍ ഇവ കലർന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെയോ (Aerosol Transmission) ആണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. വീടുകള്‍, ഓഫീസുകള്‍, ഗോഡൗണുകള്‍ തുടങ്ങി എലികളുടെ സാന്നിധ്യമുള്ള എവിടെനിന്നും ഈ രോഗബാധയുണ്ടാകാം. സാധാരണയായി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നത് അപൂർവ്വമാണെങ്കിലും, ശ്വസനത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്
ഹന്താവൈറസ് ബാധിച്ചാല്‍ ആദ്യഘട്ടത്തില്‍ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് കാണപ്പെടുക.
കടുത്ത പനി, തളർച്ച, പേശി വേദന (പ്രത്യേകിച്ച് തുട, പുറംഭാഗം, ചുമല്‍ എന്നിവിടങ്ങളില്‍). തലവേദന, തലകറക്കം, വിറയല്‍. ഛർദ്ദിയും വയറുവേദനയും.
രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തെയും (Hantavirus Pulmonary Syndrome - HPS) വൃക്കകളെയും (HFRS) ഇത് ബാധിക്കും. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നത് മരണത്തിന് വരെ കാരണമാകും. 38 ശതമാനത്തോളമാണ് ഈ രോഗത്തിന്റെ മരണനിരക്ക് എന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.