കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു തുടക്കമായി.


കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു നെയ്യാട്ടത്തോടെ തുടക്കമായി. രാത്രി സ്വയംഭൂവില്‍ നെയ്യഭിഷേകം നടന്നു.

വയനാട്ടിലെ മുതിരേരി കാവില്‍ നിന്നുള്ള വാള്‍ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച്‌ എത്തിച്ചു. വാള്‍ ഇക്കരെ കൊട്ടിയൂരില്‍ ബലി ബിംബങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിച്ചു. രാത്രിയോടെ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച്‌ മണ്‍താലങ്ങളില്‍ ചോതി വിളക്ക് തെളിയിച്ചു.

ആദ്യ പടിഞ്ഞിറ്റ നമ്പൂതിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുണ്യാഹം നടത്തി. മണിത്തറയില്‍ പ്രവേശിച്ച്‌ ബ്രാഹ്മണര്‍ അഷ്ടബന്ധം നീക്കി രാശി വിളിച്ച ശേഷമാണ് നെയ്യാട്ടം നടന്നത്. വില്ലിപ്പാലന്‍ കുറുപ്പിന്റേയും തമ്മേങ്ങാടന്‍ നമ്പ്യാരുടേയും നെയ്യാണ് ആദ്യം അഭിഷേകം ചെയ്തത്. തുടര്‍ന്നു വിവിധ മഠങ്ങളില്‍ നിന്നുള്ള നെയ്യ് അഭിഷേകം ചെയ്തു.

വെള്ളിയാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നു ഭണ്ഡാരം അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ശനിയാഴ്ച (മെയ് 30) മുതല്‍ സ്ത്രീകള്‍ക്കും അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം.

Previous Post Next Post