പാചകവാതക വില വര്‍ധനവ്; സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് പണിമുടക്കും.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വില വർധനയില്‍ പ്രതിഷേധിച്ച്‌ ഹോട്ടലുകള്‍ ഇന്ന് പണിമുടക്കും. സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ 24 മണിക്കൂർ അടച്ചിട്ടാണ് കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ്റെ പ്രതിഷേധം.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം.19 കിലോ വാണിജ്യ സിലിണ്ടറിന് നിലവില്‍ 3085 രൂപയാണ് നല്‍കേണ്ടത്. പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും, കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.
തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്രസർക്കാർ കുത്തനെ ഉയർത്തിയത്. ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കേന്ദ്രം കൂട്ടുന്നത് . മാർച്ച്‌ ആദ്യം ഏകദേശം 115 രൂപയും ഏപ്രില്‍ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്.

നേരത്തെ, വാണിജ്യ സിലിണ്ടറുകളുടെ വില വർധനവിനെ അപലപിച്ച്‌ സിപിഐഎം പോളിറ്റ് ബ്യൂറോ രംഗത്ത് വന്നിരുന്നു. വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും ഇത് ഹോട്ടലുകളുടെയും ചെറുകിട കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയെന്നും പ്രസ്താവനയില്‍ പോളിറ്റ് ബ്യൂറോ പറഞ്ഞിരുന്നു.
Previous Post Next Post