സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി രാജ്യത്തെ ജനങ്ങളോട് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.അമേരിക്ക-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ചെലവ് ചുരുക്കല്‍ നടപടികള്‍ ശക്തമാക്കണമെന്ന് പ്രധാനമന്ത്രി വീണ്ടും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ വഡോദരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധന ഉപഭോഗം കുറയ്ക്കാൻ പൊതുഗതാഗതവും ഇലക്‌ട്രിക് വാഹനങ്ങളും കൂടുതല്‍ ഉപയോഗിക്കണമെന്നും, സർക്കാർ-സ്വകാര്യ ഓഫീസുകളില്‍ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശനാണ്യ ശേഖരത്തിനും ഇറക്കുമതി ആശ്രയത്വത്തിനും മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണ്. യുദ്ധാവസ്ഥ തുടരുന്നതിനാല്‍ ആഗോള വിതരണ ശൃംഖലകള്‍ തകരാറിലായതും ഇറക്കുമതി സാധനങ്ങളുടെ വില കുത്തനെ ഉയർന്നതുമാണ് ആശങ്കയുണ്ടാക്കുന്നു.
ഇന്ത്യയുടെ ഇറക്കുമതിയില്‍ വലിയൊരു വിഹിതം ക്രൂഡ് ഓയിലാണ്. എണ്ണ വിതരണം ചെയ്യുന്ന മേഖല ഇപ്പോള്‍ സംഘർഷത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പിടിയിലാണ്. അതിനാല്‍ സ്ഥിതി സാധാരണ നിലയിലാകുന്നത് വരെ രാജ്യത്തിന്റെ താല്‍പര്യത്തിനായി എല്ലാവരും സഹകരിക്കണം.
ഒരു വാഹനത്തില്‍ കൂടുതല്‍ പേർ യാത്ര ചെയ്യണം. ഡിജിറ്റല്‍ സാങ്കേതികവിദ്യ നിരവധി കാര്യങ്ങള്‍ എളുപ്പമാക്കിയിട്ടുണ്ട്. അതിനാല്‍ സർക്കാർ-സ്വകാര്യ ഓഫീസുകളില്‍ വർച്ച്‌വല്‍ മീറ്റിംഗുകള്‍ക്കും വർക്ക് ഫ്രം ഹോമിനും മുൻഗണന നല്‍കണം. സ്കൂളുകള്‍ക്കും താല്‍ക്കാലികമായി ഓണ്‍ലൈൻ ക്ലാസുകള്‍ നല്‍കണം.
സ്വർണ ഇറക്കുമതിക്കായി വലിയ തോതില്‍ പണം ചെലവഴിക്കപ്പെടുന്നു. താല്‍ക്കാലികമായി സ്വർണം വാങ്ങുന്നത് ഒഴിവാക്കണ. വിദേശ ഉത്പ്പന്നങ്ങള്‍ക്ക് പകരം തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.