IPL 2026: പഞ്ചാബ് ഒടുവില്‍ 'പഞ്ചറായി'!!

ഐപിഎല്ലിന്റെ 19ാം സീസണില്‍ പരാജയമറിയാത്ത ഏക ടീമെന്ന പഞ്ചബ് കിങ്‌സിന്റെ റെക്കോര്‍ഡ് തകര്‍ന്നു.എതിരാളികളില്ലാതെ മുന്നേറിയ പഞ്ചാബിനെ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാണ് പിടിച്ചുകെട്ടിയത്. ശ്രേയസ് അയ്യരെയും സംഘത്തെയും അവരുടെ കാണികള്‍ക്കു മുന്നില്‍ ആറു വിക്കറ്റിന് റോയല്‍സ് തുരത്തി.

ബൗളിങില്‍ അല്‍പ്പം പതറിയെങ്കിലും ബാറ്റിങില്‍ അതിന്റെ ക്ഷീണം തീര്‍ത്താണ് റോയല്‍സ് ജയിച്ചുകയറിയത്. 223 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് റോയല്‍സിനു മുന്നില്‍ പഞ്ചാബ് വച്ചത്. ഈ ടോട്ടല്‍ അവര്‍ക്കു വെല്ലുവിളിയുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.പക്ഷെ പഞ്ചാബിന്റെ ശക്തമായ ബൗളിങ് ലൈനപ്പിനെ തച്ചുതകര്‍ത്ത് മുന്നേറിയ റോയല്‍സ് നാലു ബോള്‍ ശേഷിക്കെ വെറും നാലു വിക്കറ്റിനു ലക്ഷ്യം മറികടന്നു. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ പഞ്ചാബ് തന്നെയാണ് ഇപ്പോഴും തലപ്പത്ത്. എന്നാല്‍ റോയല്‍സ് നാലില്‍ നിന്നും മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.റണ്‍ചേസില്‍ റോയല്‍സിനായി ബാറ്റ് ചെയ്തവരാരും മോശമാക്കിയില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. എങ്കിലും എടുത്തു പറയേണ്ടത് ഡൊണോവന്‍ ഫെരേരയുടെയും (52*) യശസ്വി ജയ്‌സ്വാളിന്റെയും (51) അഗ്രസീവ് ഫിഫ്റ്റികളാണ്. 26 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സും ഫെരേര നേടിയപ്പോള്‍ ജയ്‌സ്വാള്‍ 27 ബോളില്‍ ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു.

വൈഭവ് സൂര്യവംശി (16 ബോളില്‍ 43) വീണ്ടുമൊരിക്കല്‍ കൂടി റോയല്‍സിനു സ്‌ഫോടനാത്മക തുടക്കം നല്‍കുകയും ചെയ്തു. ശുഭം ദുബെ (13 ബോളില്‍ 31*), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (16 ബോളില്‍ 29), ധ്രുവ് ജുറേല്‍ (20 ബോളില്‍ 16) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ഓപ്പണിങ് വിക്കറ്റില്‍ വൈഭവ്- ജയ്‌സ്വാള്‍ സഖ്യം വെറും 20 ബോളില്‍ 51 റണ്‍സ് വാരിക്കൂട്ടിയിരുന്നു. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍- ജുറേല്‍ സഖ്യം 58 റണ്‍സ് ചേര്‍ത്തതോടെ 10 ഓവറിനുള്ളില്‍ റോയല്‍സ് 100 കടന്നു. ഇതിനു ശേഷം ജയ്‌സ്വാളും പരാഗും മടങ്ങിയെങ്കിലും ചേസിന്റെ ദൗത്യം ഫെരേര-ദുബെ സഖ്യം ഏറ്റെടുത്തു.

അപരാജിതമായ അഞ്ചാം വിക്കറ്റില്‍ വെറും 32 ബോളില്‍ ഇരുവരും അടിച്ചെടുത്തത് 77 റണ്‍സാണ്. ഈ ജോടിയെ തകര്‍ക്കാന്‍ പഞ്ചാബിനു സാധിക്കാന്‍ കഴിയാതെ വന്നതോടെ മല്‍സരവും അടിയറവയ്‌ക്കേണ്ടി വന്നു. യുസ്വേന്ദ്ര ചഹല്‍ മൂന്നു വിക്കറ്റെടുത്തെങ്കിലും പേസര്‍മാരുടെ ദയനീയ പ്രകടനം പഞ്ചാബിന് വിനയായി
Previous Post Next Post