അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാർ പിടിയില്‍.
കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്.
നോയിഡയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്.
മരണത്തില്‍ ഇൻസ്റ്റാ പേ ലോണ്‍ ആപ്പിനെതിരെ നേരത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയില്‍ വച്ച് നിതിന്റെ ഫോണ്‍ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.
നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത എന്നിവരാണ് തലശേരി ജില്ലാ സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.