യുദ്ധവിരുദ്ധ പ്രസംഗം നടത്തിയ പോപ്പ് ലിയോക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം രംഗത്തെത്തിയതാണ് പുതിയ തർക്കങ്ങള്‍ക്ക് കാരണമായത്. വത്തിക്കാൻ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്ന തരത്തിലുള്ള ഭീഷണിയാണ് വൈറ്റ് ഹൗസില്‍ നിന്നും ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ പ്രതിഷേധിച്ചു പോപ്പ് ലിയോ തന്റെ നിശ്ചയിച്ചിരുന്ന അമേരിക്കൻ സന്ദർശനം റദ്ദാക്കി.
ചൊടിപ്പിച്ചത് പോപ്പിന്റെ യുദ്ധവിരുദ്ധ നിലപാട്
ആഗോള സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ടും യുദ്ധങ്ങള്‍ക്കെതിരെ കർശന നിലപാട് സ്വീകരിച്ചുകൊണ്ടും പോപ്പ് നടത്തിയ പ്രസംഗമാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ലോകശക്തികള്‍ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമേരിക്കയുടെ സൈനിക താല്‍പ്പര്യങ്ങളെയും വിദേശനയങ്ങളെയും തടസ്സപ്പെടുത്തുന്ന നീക്കമാണിതെന്ന് പെന്റഗണും വൈറ്റ് ഹൗസും വിലയിരുത്തുന്നു. സമാധാനത്തിന്റെ പക്ഷം ചേരുന്നതിന് പകരം അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
വാഷിംഗ്ടണും വത്തിക്കാനും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍
അമേരിക്കൻ വിദേശനയത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ വത്തിക്കാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. അമേരിക്കൻ സന്ദർശനം റദ്ദാക്കിയ പോപ്പിന്റെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. വത്തിക്കാന് നല്‍കിയ മുന്നറിയിപ്പുകള്‍ സംബന്ധിച്ച വാർത്തകള്‍ ചില കേന്ദ്രങ്ങള്‍ നിഷേധിക്കുന്നുണ്ട്