മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതില്‍ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
ഇക്കാര്യം തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും ഈ വിഷയം പാർട്ടി ചർച്ച ചെയ്താണ് തീരുമാനമെടുക്കുകയെന്നും സിപിഎ ലത്തീഫ് പറഞ്ഞു. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.
ബിജെപിയെ തോല്‍പ്പിക്കുക എന്നത് എസ്ഡിപിഐയുടെ മാത്രം ബാധ്യതയല്ല. ബിജെപിക്ക് വിജയ സാധ്യതയില്ലാതെ മത്സരിക്കാൻ ആണെങ്കില്‍ ബംഗ്ലാദേശില്‍ പോകേണ്ടിവരും. ബിജെപി സംസ്ഥാനത്ത് വളരെയധികം ശക്തിപ്പെട്ടിട്ടുണ്ട്. വേങ്ങരയിലെ സബാഹ് ഉള്‍പ്പെടെയുള്ള ഇടത് സ്ഥാനാർത്ഥികള്‍ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മന്ത്രി വി അബ്ദുറഹ്മാനെ താനൂരില്‍ പിന്തുണച്ചിരുന്നു. കഴിഞ്ഞ തവണ പിന്തുണച്ചെന്നു കരുതി എല്ലായ്പ്പോഴും പിന്തുണ നല്‍കണമെന്നില്ല. എസ്ഡിപിഐ മത്സരിക്കാത്ത ഇടങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന് ചർച്ച ചെയ്തു തീരുമാനിക്കാം. എസ് ഡി പി ഐ മത്സരിച്ചാല്‍ മതേതര വോട്ട് ഭിന്നിക്കുമെന്നാണ് പാണക്കാട് തങ്ങള്‍ പറയുന്നത്. എസ് ഡി പി ഐ വോട്ട് മതേതരമാണെന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിപിഎ ലത്തീഫ് പറഞ്ഞു.