സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു



ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടിന് സമീപത്ത് തകര്‍ന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായതായി വ്യോമസേന സ്ഥിരീകരിച്ചു.


വ്യാഴാഴ്ച രാത്രി ജോര്‍ഹട്ട് എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയതിന് പിന്നാലെ 7.42ന് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ മരണം വ്യോമ സേന സ്ഥിരീകരിച്ചത്. 'അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു,' ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI യുദ്ധവിമാനം നിലവില്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Previous Post Next Post