സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന സന്ദേശമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്.
ഉയർന്ന അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ വിവരങ്ങള്‍ നല്‍കുന്നതിനായുള്ള ക്രമീകരണങ്ങള്‍ വർധിപ്പിച്ചതായും, സ്മാർട്ട് ട്രാവലർ എൻറോള്‍മെന്റ് പ്രോഗ്രാമില്‍ (STEP) രജിസ്റ്റർ ചെയ്യാനും വകുപ്പിന്റെ വാട്സാപ് പേജിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സുരക്ഷാ അപ്ഡേറ്റുകള്‍ പിന്തുടരാനും അദ്ദേഹം ഉപദേശിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രായേലും തയാറെടുക്കുകയാമെന്നാണ് റിപ്പോട്ടുകള്‍. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്തമായ പ്രഹരം ഏല്‍പ്പിക്കാനാണ് പദ്ധതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളില്‍ നിന്നും താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ സൈന്യം കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി