സുധാകരൻ കണ്ണൂരില്‍, പൂലര്‍ച്ചെ വരെ കാത്തിരുന്ന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍, ക്ഷീണിതനെന്ന് മാത്രം പ്രതികരണം

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി നാട്ടില്‍ തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കടുത്ത നിലപാടില്‍ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച്‌ കാത്തുനിന്നത്.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡല്‍ഹിയില്‍ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വിഡി സതീശൻ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവർ സുധാകരനെ വിളിച്ച്‌ പാർട്ടി പ്രതിസന്ധിയിലാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ചാല്‍ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന തിരിച്ചറിവും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.

അതേസമയം, 37 മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പട്ടിക പൂർത്തിയായി. സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റില്‍ ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോന്നിയില്‍ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പില്‍ മത്സരിക്കും. കൊച്ചിയില്‍ ദീപ്തി മേരി വർഗ്ഗീസിനെ മാറ്റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നല്‍കി. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരില്‍ നിന്ന് മാറ്റി പകരം മനോജ് മൂത്തേടനെ നിശ്ചയിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ സിപിഎം വിട്ടുപോകുന്ന പ്രമുഖ വിമതരെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയില്‍ ജി. സുധാകരൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നിവർക്ക് യുഡിഎഫ് പിന്തുണ നല്‍കും.
Previous Post Next Post