വെള്ളാപ്പള്ളിയെയും ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഉത്തരവിട്ടു കേരളാ ഹൈക്കോടതി; തിരിച്ചടിയായത് കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ; യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവ്.


വെള്ളപ്പള്ളി നടേശന് കനത്ത തിരിച്ചടി. എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളിയെ നീക്കി ഹൈക്കോടതി ഉത്തരവ്.

വെള്ളാപ്പള്ളിക്കൊപ്പം എസ്‌എന്‍ഡിപിയുടെ ബോര്‍ഡ് അംഗങ്ങളെയും അയോഗ്യരാക്കി ഉത്തരവിട്ടു കേരളാ ഹൈക്കോടതി. എസ്‌എന്‍ഡിപി രജിസ്റ്റര്‍ ചെയ്തത് കമ്പനികാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്. എന്നാല്‍, കമ്പനികാര്യ വകുപ്പുമായി ബന്ധപ്പെട്ട നൂലാമാലകളാണ് വെള്ളാപ്പള്ളിക്ക് തിരിച്ചടിയാകാന്‍ കാരണം. കമ്പനി നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഈ കടുത്ത നടപടി.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവന്‍ ഭാരവാഹികളെയും ഹൈക്കോടതി സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അങ്ങനെ താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് എസ്‌എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് നിയമാനുസൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് സി ടി രവിയുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭാരവാഹി സ്ഥാനങ്ങളില്‍ തുടരാന്‍ നിയമപരമായ അയോഗ്യതയുണ്ടായിരിക്കുകയാണ്.

വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കാര്യം വെള്ളാപ്പള്ളി നടേശന്‍ സ്ഥിരീകരിച്ചു. തന്നെ മാത്രമല്ല, മുഴുവന്‍ ഭാരവാഹികളെയും കോടതി നീക്കിയിട്ടുണ്ടെന്നും വിധിയെക്കുറിച്ച്‌ വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്.

Previous Post Next Post