കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം മോഷണം പോയ കേസിലാണ് കോടതി പത്മകുമാറിന് ജാമ്യം നൽകിയത്.
സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാർ. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് ദ്വാരപാലക ശിൽപ കേസിലും ജാമ്യഹർജി നൽകിയത്.
കേസിൽ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കൊള്ള കേസിൽ ഏഴു പ്രതികൾക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം അഞ്ചു പേർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
