സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും സമരം പുനരാരംഭിക്കുന്നത്.
നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം നടക്കുക.
ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അറിയിച്ചു. സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സമരത്തില്‍ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യു എന്‍ എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്.
മിനിമം വേതനം 40000 രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നഴ്സുമാരുടെ സമരം. ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഉറച്ച നിലപാട് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. നഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻറ് അസോസിയേഷൻ ആവശ്യം വന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്നും പ്രഖ്യാപിച്ചു.